Thursday, November 03, 2011

രഘുമാഷിന്റെ 'തീക്കിളി' പ്രകാശനം

 
 
പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല മാഷിനെ... തൊട്ടടുത്ത ക്ളാസ്സില്‍ മുഴങ്ങിക്കേട്ട ഈ ശബ്ദ ഗാംഭീര്യം പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.. .. എങ്കിലും കവിയരങ്ങിലും മറ്റും പലപ്പോഴും ആരാധനയോടെ കേട്ടിട്ടുണ്ട്, ആസ്വദിച്ചിട്ടുണ്ട് ... !! 
 
 

Friday, October 28, 2011

കൊടിക്കുന്ന് ഭഗവതി ക്ഷേത്രം

                 ഇതൊരു യാത്ര വിവരണം അല്ല... കാരണം ഒരു യാത്രക്കൊടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്ന ഒരു സ്ഥലമല്ല കൊടിക്കുന്ന് .. എന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന, അല്ലെങ്കില്‍ അതിന്റെ തന്നെ ഒരു ഭാഗമായ ഒരു സ്ഥലം എന്നതിനപ്പുറം, എവിടെക്കൊയോ ഒരു ആത്മബന്ധം ഈ സ്ഥലങ്ങളുമായി എനിക്കുണ്ടായിരുന്നിരിക്കണം...



കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തെ കുറിച്ചാണ്‌ പറയാന്‍ പോകുനന്ത്... ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, പാലക്കാട് ജില്ലയിലെ, പട്ടാമ്പിക്കടുത്ത പരുതൂര്‍ പഞ്ചായത്തിലെ, പള്ളിപ്പുറത്താണ്‌ ..

അപ്പോള്‍ ഞാനിറങ്ങട്ടെ, അമ്പലത്തിലേക്ക്....

എന്റെ വീട്ടില്‍ നിന്നും ഒരു 2 കി.മി ദൂരം ഉള്ളതു കൊണ്ടാവണം (അതും നടന്നല്ലാതെ വേറെ ഒരു വഴിയും ഇല്ല പോവാന്‍ എന്നതിനാലും ) കൊടിക്കുന്നിലേക്ക് പോക്ക് വിരളമായിരുന്നു..ഇപ്പോഴും.. എങ്കിലും വിരളമായിക്കൊണ്ടിരിക്കുന്ന, ആല്‍ത്തറകളും, അമ്പലക്കുളങ്ങളും ഒരു പക്ഷേ nostalgia ഉണര്‍ത്തുന്നതു കൊണ്ടാവാം ഇടക്കെങ്കിലും ആ വഴിയെ പോവാറുണ്ടിപ്പോഴും ... കൊടിക്കുന്ന് അമ്പലം സ്ഥിതി ചെയ്യുന്നത് ഒരു ചെറിയ കുന്നിന്റെ മുകളിലാണ്‌ .. കോടി കുന്നാണത്രേ പില്‍ക്കാലത്ത് കൊടിക്കുന്നായി മാറിയത്. കുന്നിന്‍ മുകളിലേ അമ്മയെ കാണാന്‍ ചവിട്ടികയറേണ്ടത് അസംഖ്യം പടികളാണ്‌ .. പടിക്കെട്ടുകള്‍ മിക്കവാറും പൊട്ടിപ്പോളിഞ്ഞിരിക്കുന്ന അവസ്ഥയിലാണെങ്കിലും, മുകളില്‍ കാണാവുന്ന, ആലിലകളുടെ നേര്‍ത്ത സംഗീതം ആസ്വദിച്ചു നടന്നാല്‍ ക്ഷീണം അനുഭവപ്പെടുകയേയില്ല...എന്നാല്‍ നമുക്ക് വടക്കേ നടയിലൂടെ തന്നെ കയറാം, കാരണമ്, ഒരു പ്രശക്ത വ്യക്തിയുടെ ഓര്‍മ്മകളുറങ്ങുന്ന മണ്ണാണിത്.. അമ്പലക്കുളവും പടിക്കെട്ടുകളും പിന്നിട്ട് കയറുമ്പോള്‍ അമ്പലമതില്ക്കെട്ടിന്റെ തൊട്ടു തന്നെയുള്ള ഈ ഗൃഹത്തിലാണ്‌, സംസ്കൃതത്തെ മലയാളിയുടെ നെഞ്ചോടു ചേര്‍ത്ത പുന്നശ്ശേരി നമ്പിയുടെ ശിഷ്യനും എഴുത്തച്ഛന്‍ പുരസ്കാര ജേതാവുമായ ശ്രീ കെ. പി നാരായണ പിഷാരടിയുടെ ജന്മ ഗൃഹം... വടക്കേ നടയില്‍ ആദ്യം കാണുന്ന ഉപദേവത ക്ഷേത്ര പാലകനാണ്‌ ... (സത്യം പറയുകയാണെങ്കില്‍ ഒരായിരം തവണ പോയിട്ടുണ്ടെങ്കിലും കത്തുന്ന വിളക്കല്ലാതെ ഒരു വിഗ്രഹവും എനിക്കവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല..).. വടക്കേ നടയില്‍ നിന്നും പുറത്തുകൂടി ഒന്നു ചുറ്റി കിഴക്കേ നടയിലെത്തി ഉള്ളിലേക്കു കയറുമ്പോള്‍ ആദ്യം കാണാവുന്നത് ശിവ പ്രതിഷ്ഠയാണ്‌ ... പ്രധാന ദേവതയായ ഭഗവതി(ദുര്‍ഗ്ഗ) വലതു വശത്ത് ശിവനും, ഇടതു വശത്തു കുറച്ച് മുന്നിലായി ഗണപതിയും നില കൊള്ളുന്നു.. ക്ഷേത്രത്തിലെ പ്രധാന വഴിപാട്, പട്ടു ചാര്‍ത്തല്‍, താലി ചാര്‍ത്തല്‍, ചെമ്പരത്തി മാല എന്നിവയാണ്‌  ... വസൂരിയും മറ്റ് പകര്‍ച്ച വ്യാധികളും വാണിരുന്ന ഒരു കാലത്ത്, ഇവിടെ നേര്‍ന്ന ഒരു വഴിപാടും വെറുതെയായിട്ടില്ല എന്നു വിശ്വസിക്കുന്ന ഒരു വലിയ ജന വിഭാഗം ഇന്നും ഇവിടെയുണ്ട് ... ഇന്നും ഏതസുഖം വന്നാലും ഒരു രൂപ ഭഗവതിക്കുഴിഞ്ഞു വയ്ക്കുന്ന പതിവും ഇവിടുത്തുകാര്‍ക്കുണ്ട് ... പുറത്തിറങ്ങിയാല്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലായി, എല്ലാ കാലത്തും പൂത്തു നില്‍ക്കുന്ന(ഒരു പൂവിതളെങ്കിലും കാണത്ത അവസരങ്ങളുണ്ടായിട്ടില്ല )ഒരു കൊന്നമരമുണ്ട്... ഇതാണ്‌ ശ്രീ മൂലസ്ഥാനം.. അമ്മ ആദ്യം വന്നിരുന്നത് ഇവിടെയായിരുന്നത്രേ ...

ഐതിഹ്യങ്ങള്‍ :


തെക്കേനടയില്ല ഈ ക്ഷേത്രത്തിനെന്നാദ്യമേ സൂചിപ്പിച്ചിരുന്നല്ലോ! അതിനെ കുറിച്ചൊരു കഥയുണ്ട്... അതിനായി ഒരു ദേവിയെ കൂടി പരിചയപ്പെടുത്തേണ്ടിരിക്കുന്നു... മുത്തശ്ശിയാര്‍ക്കാവിലമ്മയെ... പാലക്കാടു ജില്ലയില്‍ കൂത്തു താലപ്പൊലി നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഇവിടെ നിന്നും ഒരു 6-7 കിലോമീറ്ററുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന മുത്തശ്ശിയാര്‍ക്കാവ്.. ഈ അമ്മക്ക് 3 മക്കളാണത്രേ ... അതില്‍ മൂത്ത ആളാണ്‌ കൊടിക്കുന്നിലമ്മ... ഒരു ദിവസം ഇവര്‍ നാലു പേരും കൂടി ഒരു യാത്ര പോവുകയായിരുന്നു...അപ്പോള്‍ തൂതപ്പുഴയില്‍  ഹരിജനങ്ങളുടെ കളി കണ്ടു നിന്നത്റേ ഒരു ദേവി... പോവാന്‍ നേരമായിട്ടും വരാതിരുന്ന ദേവിയെ അമ്മ കല്‍പ്പിച്ച് അവരുടെ ദേവിയാക്കിയെന്നു ... ഈ ദേവിയാണ്‌ കണക്കര്‍ക്കാവിലമ്മ.. മലപ്പുറം ജില്ലയില്‍ തൂതപ്പുഴയോരത്ത് ഇരുമ്പിളിയത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ... ഇവിടുത്തെ വിഷു വേല, ഈ രണ്ടു ജില്ലക്കാരും വളരെ ആഘോഷമായി ഇന്നും കൊണ്ടാടുന്നു .... ഇതു പോലെ മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്, മറ്റൊരു യാത്ര വേളയില്‍  വഴിയില്‍ ഒരു മൃഗബലി നടക്കുന്നതു കണ്ട് രണ്ടാമത്തെ ആള്‍ നോക്കി നിന്നത്രേ... ഇതിന്റെ പേരില്‍ കൊടിക്കുന്നിലമ്മയും ആ ദേവിയും കൂടി വഴക്കായി.. ഒടുവില്‍ ഇനി നിന്നെ ഒരിക്കലും കാണണ്ട എന്നു പറഞ്ഞ് അവര്‍ സഹോദരിമാര്‍ പിരിഞ്ഞുവെന്നുമാണ്‌ കഥ ... ആ ദേവിയാണ്‌ കൊടുങ്ങല്ലൂരമ്മ.. ഇപ്പോഴും കണക്കര്‍ക്കാവിലും കൊടിക്കുന്നത്തും തെക്കേ നടവാതില്‍ കൊട്ടിയടച്ച നിലയിലാണ്‌ ... കുളവുമില്ല... കൂടാതെ കൊടിക്കുന്നിലമ്മ ഒരു നിര്‍ദ്ദേശവും ദേശക്കാര്‍ക്കു നല്‍കിയിട്ടുണ്ട്.. അമ്മയെ വിശ്വസിക്കുന്ന ആരും കൊടുങ്ങല്ലൂരു പോവാനും പാടില്ല എന്നും...

മേളത്തോള്‍ അഗ്നിഹോത്രിയുടെ യാഗങ്ങളേ കുറിച്ചു കേട്ടിട്ടില്ലേ ... ഒരിക്കല്‍ കാവേരി നദിയില്‍ ഒരു വമ്പന്‍ ചുഴി പ്രത്യക്ഷപ്പെട്ടത്രേ...അഗ്നിഹോത്രിക്കു മാത്രമെ ഇതിനൊരു പരിഹാരം കാണാനാവൂ എന്നു, നദീതീരത്തുള്ള ഒരു അമ്മ്യാര്‍ പെണ്‍കുട്ടിക്ക് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി.. അങ്ങനേ അവിടെയെത്തിയ അഗ്നിഹോത്രി നദിയിലേക്ക് ഇറങ്ങി ചെന്നുവെന്നാണ്‌ കഥ... മൂന്നാം ദിവസം അദ്ധേഹം കയ്യില്‍ 3 ശൂലങ്ങളുമായി എണീറ്റു വന്നുവെന്ന്‌ ... അതിലെ സ്വര്‍ണ്ണം കൊണ്ടുള്ളത് സ്വന്തം ഇല്ലത്തും(വേമന്ചേരി), വെള്ളി കൊണ്ടുള്ളത് വെള്ളിയാങ്കല്ലും, ചെമ്പു കൊണ്ടുള്ളത് കൊടിക്കുന്നത്തും സ്ഥാപിച്ചെന്നാണ്‌ ഇവിടെ നിലവിലുള്ള മറ്റൊരുകഥ...

എന്റെ അമ്മ പറഞ്ഞ മറ്റൊരു കഥയുണ്ട്: പണ്ട് എന്റെ അമ്മയുടെ കുടുംബത്തില്പെട്ട ഒരു സ്ത്രീയ്ക്ക് ഗന്ധര്‍വന്റെ ബാധ ഉണ്ടായി.അവസാനം വലിയൊരു താന്ത്രികനെ കൊണ്ടു വന്ന് അവര്‍ ആ ബാധ ഒഴിപ്പിച്ചു.താന്‍ ഒഴിഞ്ഞുപോയി എന്നതിനു തെളിവായി വടക്കെ നടയിലെ ആല്‍ മരത്തിലെ ഒരു കൊമ്പ് ഒടിഞ്ഞ് വീണിട്ടുണ്ട് എന്നും ഗന്ധര്‍വ്വന്‍ പറഞ്ഞത്രേ.അതനുസരിച്ച് വീട്ടുകാര്‍ പോയി നോക്കിയപ്പോള്‍ ആല്‍ക്കൊമ്പ് ഒടിഞ്ഞു വീണതായി കാണപ്പെട്ടുവെന്നാണ്‌ കഥ.

ഉത്സവങ്ങള്‍:


സധാരണ ഭഗവതി ക്ഷേത്രങ്ങളുടെ പൊതുവെയുള്ള പ്രത്യേകത, പ്രതിഷ്ഠാ ദിനം പൂരത്തിനായിരിക്കും, അന്നാവും ഉത്സവം എന്നതാണ്.. എന്നാല്‍ കൊടിക്കുന്നത്തെ പ്രതിഷ്ടാ ദിന ഉത്സവം അറിയപ്പെടുന്നത് പൂരം പടഹാരം എന്നാന്‌ ... ഉത്സവമാകട്ടെ കൊണ്ടാടുന്നത് ചിറങ്കരയിലുമാണ്‌ .. ചിറങ്കര, കൊടിക്കുന്നിനോട് ചേര്‍ന്നുള്ള ഒരു വിഷ്ണു ക്ഷേത്രമാണ്‌ ... കാളകളും പൂതനും തിറയും എല്ലാം ഉള്ള ഒരു വള്ളുവനാടന്‍ പൂരമാണിത്. മറ്റൊരു പ്രത്യേകത ഇതൊരു പാട്ടു താലപ്പൊലിയാണെന്നാണ്‌ .. പാട്ടു കൂറയിട്ട്, 18 കളം പാട്ടുകള്‍ക്കു ശേഷം വരുന്ന വെള്ളീയാഴ്ച(മീനമാസത്തിലെ)യാണ്‌ ചിറങ്കര പൂരം. 18 ദേശങ്ങളാണ്‌ ഈ പൂരത്തില്‍ പങ്കേടുക്കുന്നത്... ഓരോ ദെശവും ഇന്നും പാരമ്പര്യ ആചാരങ്ങളൊന്നും തെറ്റിക്കാതെ വളരെ ആഖോഷപൂര്‍വ്വം പൂരം കൊണ്ടാടുന്നു... ഇതിണോടനുഭന്ധമായി ഞാന്‍ കേട്ടിട്ടുല്ല ചില കാര്യങ്ങളെന്താണെന്നു വച്ചാല്‍ പാട്ടു കൂറയിട്ടു കഴിഞ്ഞാല്‍, പൂരം കഴിഞു കൂറ വലിക്കുന്നതൌ വരെ തട്ടകം വിട്ട് പോവരുത് എന്നാണ്‌.. (കഴിഞ്ഞ വര്‍ഷം ഇതിനിരയായതാണു ഞാന്‍ :( ആ സമയത്ത് എന്നെ വീട്ടില്‍ നിന്നും പതുക്കെ മാറ്റിയിരുന്നു.. നേരിട്ടു കാര്യം പറഞ്ഞാല്‍ ഞാന്‍ പരീക്ഷിക്കാനായി നില്‍ക്കും എന്നറിയുന്നതു കൊണ്ടാവണം, പാട്ടു കൂറയിട്ടു കഴിഞ്ഞ് അമ്പലത്തില്‍ വെടി പൊട്ടിയതിനു ശേഷമേ, എന്നെ വീട്ടിലേക്കു തിരിച്ചു കൊണ്ടു വന്നുള്ളൂ :( ).കൊടിക്കുന്നുമായി ബന്ധപ്പെട്ട മറ്റൊരു ഉത്സവമാണ്‌ കതിരറ്റ വേല... വിളവേടുപ്പിന്റെ ഉത്സവമാണിത്.. ആദ്യമായി വിളയുന്നതിന്റെ ഒരു ഭാഗം നന്ദി സൂചകമായി ദേവിക്കു അര്‍പ്പിക്കുനതും ഇന്നേ ദിവസമാണ്‌ ... കതിരറ്റവേലയുടെ ദിവസം പാക്കനാരുടെ പിന്‍ തലമുറക്കാര്‍ ഇവിടെ ആഘോഷ പൂര്‍വം വന്ന്‌ അവരുടെ കാഴ്ചദ്രവ്യങ്ങള്‍ അര്‍പ്പിച്ചുപോകുന്നു. ഇവിടത്തെ മറ്റൊരു ഉത്സവമാണ്‌ മകരചൊവ്വ.മകരമാസത്തിലെ
ആദ്യത്തെ ചൊവ്വാഴ്ച ഇവിടെ പ്രത്യേക പൂജകള്‍ നടത്തുന്നു.


ക്ഷേത്രത്തിന്റെ അധികാരി സാമൂതിരി രാജയാണ്‌ ... ക്ഷേത്രം ഭാരവാഹികളില്‍, അക്കിത്തവും എം.ടിയും എല്ലാമുണ്ട് ... എല്ലാ വര്‍ഷവും പൂരം പടഹാരത്തോടനുഭന്ധിച്ച് കൊടിക്കുന്ന്‌ ദേവി പുരസ്കാരം  നല്കുന്ന പതിവുമുണ്ട്...

കൊടിക്കുന്നു അമ്പലത്തിലെ ഭഗവതി പടിഞ്ഞാട്ട് തിരിഞ്ഞാണ്‌ഇരിക്കുന്നത്. ഇവിടത്തുകാര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നതു "കൊടിക്കുന്നത്തമ്മ പടിഞ്ഞാട്ടു തിരിഞ്ഞാണിരിക്കുന്നതെങ്കില്‍ ഞാന് പറയുന്നതു സത്യമാണ്‌ "എന്നു പറഞ്ഞാണ്.ഒരുപാട്‌ ഐതിഹ്യങ്ങള്‍ ഉറങ്ങി കിടക്കുന്നതാണിവിടുത്തെ ഓരോ പ്രദേശവും... എം.ടിയുടെ പടക്കം എന്ന കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നതു പോലെ, ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും നേര്‍ വഴികാണിച്ചും വിശ്വസിക്കുന്നവര്‍ക്ക് കൂട്ടായും ഒരു ദേവി, ദൈവം എന്നതിനപ്പുറം ഒരു ആത്മ വിശ്വാസമായി, കൈത്താങ്ങായി ഈ നാട്ടുകാര്‍ക്കിടയില്‍ കുടിയിരിക്കുന്നുണ്ട് ... ഇവിടെ അന്ധവിശ്വാസങ്ങള്‍ക്കപ്പുറം അചാരനുഷ്ടാങ്ങളെ വക വക്കുന്ന, അതിനു വളരെയേറെ വില കല്‍പ്പിക്കുന്ന ഒരു വിഭാഗമുണ്ട് ... രോഗമുക്തിക്കും, കാര്‍ഷിക അഭിവൃദ്ധിക്കും, നെടു മാംഗല്യത്തിനും അവറീ നടയില്‍ നിന്നും പ്രാര്ഥിക്കുന്നു... സത്യങ്ങളെന്തോ ആവട്ടെ, ആരോ എവിടെയോ ഇരുന്നു തങ്ങളെ സംരക്ഷിക്കാനുണ്ടെന്ന വിശ്വാസം നല്‍കുന്ന കരുത്തുമായി ജീവിക്കുന്ന ആ ജനതകായി ഇതു സമര്‍പ്പിക്കുന്നു...

എത്തിച്ചേരാന്‍:


പ്രധാനമായും 3 വഴികളിലൂടെ വരാം

1) പട്ടാമ്പി വഴിയാണെങ്കില്‍ പള്ളിപ്പുറം ബസ്സില്‍ കയറി ഏതാണ്ടൊരു 12 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്തുമ്പോള്‍ ഇറങ്ങുക... ബസ് സ്റ്റോപ്പിനു വളരെ അടുത്താണ്‌ ക്ഷേത്രം.

2) തൃത്താലയില്‍ നിന്നും വെള്ളിയാങ്കല്ലു പാലത്തില്‍ നിന്നും പള്ളിപ്പുറം ഭാഗത്തേക്ക് വന്നാല്‍ ഒരു ഏതാണ്ടൊരു 2-3 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്താം.

3) വളാന്ചേരി ഭാഗത്തു കൂടി വരുകയാണെനില്‍ അന്ച്ജു മൂല, കരുവാന്‍ പടി വഴി പോകുന്ന ബസ്സുകളില്‍ കയറി, പാലത്തറ ഗേറ്റില്‍ നിന്നും പള്ളിപ്പുറത്തേക്കുള്ള റോഡില്‍ എതാണ്ടൊരു 2 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്താം.

Thursday, September 15, 2011

അറിയുക നീ ...

അറിയുക നീ ഇനിയെങ്കിലും…
അറിയുക നീയെന്റെ പ്രണയമെന്ന്,
അറിയുക ഞാന്‍ നിന്റെ സ്വന്തമെന്നും,
ഉടല്‍ പുണരുന്നൊരു മഴയായി നിന്നില്‍ -
പൊഴിയുന്നതെന്റെ കണ്ണീരെന്നും,
അറിയുക നീ ഇനിയെങ്കിലും…
നിന്നെ മൂടിയൊതുക്കിയ, മേഘങ്ങളില്‍,
നീ കണ്ട കറുപ്പു മറക്കുക,
പകരം, ഞാനെന്നൊരീ നിറമാര്‍ന്ന
വര്‍ണ്ണരാജിയെ തന്നോടു
ചേര്‍ക്കുക..
ആയിരം വസന്തമൊരുക്കാനെനിക്കാവില്ലയെന്നാല്‍
നിന്റെ കണ്ണീരൊണക്കാന്‍, ഒരു കുഞ്ഞു സൂര്യനായ്‌
സ്വയം അലിഞ്ഞുരുകാനെനിക്കായിടും…
തൊലിയുരിയാന്‍ വെമ്പുന്ന നിന്റെ സര്‍പ്പങ്ങളെ,
എന്നിലേയ്ക്കയക്കുക…
അവയുടെ ദാഹം തീര്‍ക്കാനെന്റെ ജീവരക്തം ഞാന്‍ പകരം നല്‍കാം
നിന്റെ ചവിട്ടേറ്റു പിടയുന്നൊരു നിന്‍ നിഴലായി,
വടിച്ചു മാറ്റുന്ന
വിയര്‍പ്പായി,
നിന്റെ തണലായി,
നീയറിയാതെ, ഞാനൊപ്പമുണ്ടെന്നറിക…
അറിയുക നീ ഇനിയെങ്കിലും….
നിന്റെ മനോനീഢത്തിലേക്കിറങ്ങി വന്ന,
ചിറകൊടിഞ്ഞ പക്ഷിയാണു ഞാന്‍,
എന്നെ നിന്റെ തടവിലാക്കുക,
അവിടെ,
പൂത്തുലഞ്ഞ മരമായിയെന്റെ പ്രണയവും,
ഒരിക്കലും മടങ്ങാത്ത വണ്ടായി നീയും
സ്വയം മറന്നൊന്നു ചേരട്ടെ,
എന്റെ ഹൃദയമിടിപ്പുകള്‍ ഞാനീ വിണ്ണില്‍
വിതറുന്നു,
നക്ഷത്രങ്ങളായവ പുനര്‍ജ്ജനിക്കട്ടെ,
അതണയും വരെ, എനിക്ക് നിന്നെ കണ്ടു കൊണ്ടിരിക്കാമല്ലോ!
ഇതെന്റെ ഹൃദയമാണെന്നറിക,
ഒതുക്കി ഞാന്‍ വച്ചൊരെന്റെ വികാരങ്ങളുടെ,
ചിറകിലേറ്റി, ഞാനയക്കുന്നു നിന്നിലേക്ക്
നിനക്കതേറ്റു കൊള്ളാം; ഇല്ലെങ്കിലും,
അതു നിന്നിലേക്കലിയുമെന്നതും അറിക നീ…
നീ ശ്വസിക്കുന്ന കാറ്റിലും, കുടിക്കുന്ന നീരിലും,
മണക്കുന്ന പൂവിലും,
കേള്‍ക്കുന്ന പാട്ടിലും
അതു പിറക്കുമെന്നും, അറിക നീ…
എന്റെ തുടക്കവും ഒടുക്കവും,
നിന്നിലെന്നും
അറിയുക നീ ഇനിയെങ്കിലും,
വെറുതെ അറിയുക നീ ഇനിയെങ്കിലും…

Wednesday, September 07, 2011

ഇനി മടങ്ങട്ടെ ... !


ഒളിച്ചു കളിക്കായാണെന്റെ കവിതയിപ്പോള്‍,
പിടി തരാതെ, തൂലികത്തുമ്പു തുരുമ്പിച്ചു...!
ഒഴിക്കാനൊരു തുള്ളി മഷിയില്ലയിന്നെന്നില്‍,
ചുടു ചോര പോലും വെറും വെള്ളമായ് മാറുന്നു..
വലിയൊരു കാന്‍വാസു പോലെയീ ജീവിതം
വെളുക്കെ ചിരിച്ചെന്റെ മുന്നില്‍ കിടക്കുന്നു...
ചായ്യവേ ഇത്തിരി വെമ്പലോടെങ്കിലും,
കുതറി മാറീടുന്നു, ചുമരുകള്‍ ചുറ്റിലും !!
തനിയെയാവുന്നതിന്‍ വേദന, ഇരുളിന്റെ പേടിയില്‍
പതിയെ അലിഞ്ഞുതിര്‍ന്നീടുന്നു..
പടിവാതില്‍ ചാരി പതിയെ നടക്കുമ്പോള്‍
പറയാത്ത വാക്കുകള്‍ കാലടി തടുക്കുന്നു...
വെറുതെയീ നിനവിലൊരായിരം താരങ്ങള്‍
പതിയെ പതിയെ തിരി താഴ്ത്തി മയങ്ങുന്നു
മനസ്സിന്റെ അറിയാത്ത വേദിയിലെങ്ങാണ്ടോ,
കെട്ടിയാടുന്നുണ്ട് കോലങ്ങള്‍ !! ഒന്നുമറിയാതെ...
സദസ്സ് നിശബ്ദമായ് നെടുവീര്‍പ്പു തീര്‍ക്കുമ്പോള്‍
വേദിയില്‍ വേഷങ്ങള്‍ നിശ്ചേതരാവുന്നു...
ഇനി മടങ്ങട്ടെ ചിരിക്കാത്തൊരായിരം
മുഖങ്ങളില്‍ ഭാവങ്ങള്‍ തേടുന്നതും നിര്‍ത്തി..

കവിത തൂവാതെ ചുണ്ടുകള്‍ പിടയുന്നു,
കവിത മരിക്കയണാവോ എന്നിലിപ്പോള്‍... !!

ഇനി മടങ്ങട്ടെ പാഥേയമില്ലാതെ,
തല ചായ്ക്കാന്‍ മരത്തണലേതുമില്ലാതെ...!
ഇനി മടങ്ങട്ടെ ... !

Monday, March 14, 2011

ഒരു തീവണ്ടിയുടെ ഓര്‍മ്മക്ക് .....

ഒരു തീവണ്ടിയുടെ ചൂളം വിളിയോ, പുകയുയര്‍ത്തി കടന്നു പോവുന്ന ഒരു തീവണ്ടിയുടെ വാങ്മയ ചിത്രമോ ഇല്ലാതെ, ഒരു നൊസ്റ്റാള്‍ജിയ മലയാളികള്‍ക്കുണ്ടാകുമോ എന്നറിയില്ല... എന്തു തന്നെ ആയാലും എന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ക്ക് ഒരു തീവണ്ടിയുടെ നിറവും, ശബ്‌ദവും എല്ലാം ഉണ്ട് ... ഒരു പക്ഷേ, ഒരു തീവണ്ടിപ്പാതയെ ആശ്രയിക്കുന്ന ഒരു വലിയ ജന വിഭാഗത്തെ പ്രതിനിധീകരിക്കുന്നതു കൊണ്ടാവാം അത്....

പറഞ്ഞു വന്നത്, ഈ മാര്‍ച്ച് 12 നു നമ്മള്‍ അധികം പേരൊന്നും അറിയാതെ ഒരു ദിനം കടന്നു പോയി .... കേരളത്തില്‍ റെയില്‍വേ ആരംഭിച്ചിട്ട്, 150 വര്‍ഷങ്ങള്‍ ....അതായത്, മാര്‍ച്ച് 12,1861 -ല്‍ ആയിരുന്നു നമ്മള്‍ മലയാളികള്‍ ആദ്യമായി, ഒരു ചൂളം വിളി കേട്ടത് ... ആദ്യത്തെ റെയില്‍പ്പാത, വാണിജ്യാവശ്യം ബ്രിട്ടീഷുകാര്‍(Madras Railway Company) ബേപ്പൂരില്‍ നിന്നും തിരൂര്‍ വരെ ഓടിച്ചു ... അതായത് 30.6 KM ​ദൂരം

കേരളത്തിലെ രണ്ടാമത്തെ റെയില്‍പ്പാത തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലായിരുന്നു .. 1861 മെയ് മാസം 1 നു ..

ഞങ്ങളുടെ നാട്ടിലൂടെ തീവണ്ട് ഓടിയത് എന്നാണെന്നറിയോ ???? 1862 ഏപ്രില്‍ 14ന്‌ ... കേരള റെയില്‍വേയുടെ മൂന്നാം ഘട്ടമായിരുന്നു അത് ... 105 KM ദൂരമുള്ള, പട്ടാമ്പി-പോതനൂര്‍ പാതയായിരുന്നു അത്... ഇതിനോടൊപ്പം തന്നെ, 3 ഇടയില്‍ പള്ളിപ്പുറം സ്ടേഷന്‍ നിര്‍മ്മിച്ച് ഒരു പാത കൂടി നിര്‍മ്മിക്കപ്പെട്ടു ... 37KM ദൂരമുള്ള, കുറ്റിപ്പുറം - പട്ടാമ്പി പാതയും... 1862 സെപ്റ്റമ്പര്‍ 23നു ...

അപ്പുണ്ണിയും സേതുവും എല്ലാം ഇറങ്ങിയ, ഒരു റെയില്‍വേ സ്റ്റേഷന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു .... ഇപ്പോഴും കരിയന്നൂര്‍ പാലത്തിനു മുകളിലൂടെ പോകുന്ന ഓരോ തീവണ്ടിയും ഞങ്ങള്‍ പള്ളിപ്പുറംകാരെ, നിളയുടേയും തൂതയുടെയും സംഗമസ്ഥനത്തു നിന്നും ഒരു ഉയിര്‍ത്തു പാട്ടു കേള്‍പ്പിക്കുന്നു .....

നിങ്ങളും കേട്ടിട്ടുണ്ടാവില്ലേ, ഉറക്കം വരാത്ത രാത്രികളില്‍,പുറത്ത് മഴത്തുള്ളികളുടെ ശബ്ദത്തിനൊത്ത് ഇരമ്പുന്ന ഒരു തീവണ്ടിയുടെ കൂവല്‍ ....